Saturday, November 23, 2013

നടൻ - വിശകലനം.

"നടൻ" എന്നാ വാക്ക് മലയാളികൾക്ക്‌ ആദ്യമായി പരിചയപ്പെടുത്തി കൊടുത്ത കലാരൂപം സിനിമയും, സീരിയലും ഒന്നും ആയിരുന്നില്ല..മറിച്ചു നാടകം എന്ന അതിശക്തമായ ഒരു കലാരൂപം ആയിരുന്നു. മലയാളത്തിലെ സൂപ്പർ സ്റ്റാർ പദവികൾ അലങ്കരിക്കാൻ നസീറും,സത്യനും,ജയനും, മോഹൻലാലും, മമ്മൂട്ടിയും ഒക്കെ ഉണ്ടെങ്കിലും അതിലും വലിയ താരപദവികൾ അലങ്കരിച്ചിരുന്ന തോപ്പിൽ ഭാസി, എൻ. എൻ. പിള്ള, ഓ . മാധവൻ, വി. ടി.,കലാനിലയം കൃഷ്ണൻ നായർ തുടങ്ങിയ നാടക ആചാര്യന്മാർ കേരളക്കരയിൽ ഉണ്ടായിരുന്നു.മലയാള നാടകത്തിന്റെ സുവർണ കാലം  എന്ന് വിശേഷിപ്പിക്കാവുന്ന 1960-90 കാലഘട്ടങ്ങളിൽ അരങ്ങു വാണിരുന്നത്‌ കെ. പി. എസ്. സി , കലാനിലയം തുടങ്ങിയ നാടക ട്രൂപ്പുകൾ ആയിരുന്നു. പക്ഷെ മലയാളികളുടെ വിനോദോപാധിയായി സിനിമയും, സീരിയലും,ക്രിക്കറ്റ്‌ ഉം ഒക്കെ  സ്ഥാനം പിടിച്ചപ്പോൾ, നഷ്ടം ആയതു നാടകം എന്ന തനതു കലാരൂപത്തിന്റെ അടിവേരുകൾ ആയിരുന്നു.അങ്ങനെ നാടകം എന്ന കലാരൂപത്തിന് മലയാളികൾക്ക് ഇടയിൽ പ്രചാരം നഷ്ടം ആയികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഒരു നാടക നടന്റെ ജീവിതവും ,നാടക ട്രൂപ്പിന്റെ നിലനില്പ്പും പ്രമേയം ആക്കി കമൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ജയറാം ചിത്രം ആണ് "നടൻ".

മലയാളത്തിലെ എല്ലാ നാടക ആചാര്യന്മാർക്കും,  നാടക  കലാകാരന്മാർക്കും സമർപ്പിച്ചു കൊണ്ടാണ് "നടൻ" വേദികളിൽ നടനം ആടി തുടങ്ങുന്നത്.ചിത്രം ആദ്യ 10 മിനുറ്റുകളിൽ 1930 കളിൽ  പുറത്തിറങ്ങിയ തമിഴ് നാടകങ്ങളിൽ തുടങ്ങി, 1990 കളിൽ വരെ എത്തി നില്ക്കുന്ന   മലയാള നാടക ചരിത്രം വരച്ചു കാട്ടുന്നു. മലയാള നാടകത്തിന്റെ ഈ 60 വർഷ കാലഘട്ടത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾ ആയിരുന്നു ഓച്ചിറ പാപ്പു കുട്ടി ആശാനും, അദ്ദേഹത്തിന്റെ മകൻ കെ. പി.എസ്.സി. ഭരതനും . സാമൂഹിക -സാംസ്കാരിക ഉച്ച- നീചത്വങ്ങൽ വിളിച്ചോതിയ നാടകങ്ങൾ ആയിരുന്നു "നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി", 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' തുടങ്ങിയവ. ഇവയുടെ എല്ലാം പിന്നിൽ ഭരതൻ എന്ന നാടക ആചാര്യൻ ഉണ്ടായിരുന്നു.സാമൂഹിക - സാമുദായിക നേതാക്കൾ ഇത്തരം നാടകങ്ങൾ അടിച്ചു അമർത്തിയപ്പോൾ, ഈ നാടകങ്ങളുടെ ഒക്കെ സൃഷ്ടാവായ ഭരതൻ  കെ.പി .എസ്.സി വിട്ടു, പുതിയ നാടക ട്രൂപ്പ് തുടങ്ങുന്നു..അതാണ്‌ സർഗവേദി. അങ്ങനെ കെ.പി.എസ്.സി ഭരതൻ,  സർഗവേദി ഭരതൻ ആയി മാറി.
എന്നാൽ അകാലത്തിൽ ഭരതൻ ജീവിത അരങ്ങിൽ നിന്ന് ഒഴിഞ്ഞപ്പോൾ , അദ്ദേഹത്തിന്റെ മകൻ ആയ 17 വയസ്സുകാരൻ ദേവദാസിനു സർഗവേദിയുടെ  തേരാളി ആകേണ്ടി വരുന്നു. ഒന്നാംതരം നാടക രചയിതാവും, നടനും ആയ ദേവദാസും, സംഘവും മലയാള നാടക വേദികൾ കീഴടക്കുമ്പോൾ , മലയാള നാടകത്തിന്റെ സുവർണ കാലം ആയി അത് രൂപപെടുന്നു. എന്നാൽ മാറ്റങ്ങൾ എന്നും അനിവാര്യം ആണല്ലോ..ജനങ്ങൾക്ക്‌ നാടകത്തോടുള്ള കമ്പം കുറഞ്ഞു  സിനിമയ്ക്കും,ടി വി സീരിയലിനും പുറകെ പോയപ്പോൾ, നാടകം ജീവിതം ആയി കണ്ട ഒരു കൂട്ടം ആളുകളുടെ ജിവിതം ആണ് ഇരുട്ടിൽ ആയതു. നാടകത്തിന്റെ അതംപതനം സർഗവേദി യെയും കാര്യം ആയി ബാധിച്ചു.നാടക സമതി പിരിച്ചു വിടാൻ നിർബന്ധിതൻ ആയി തീരുന്ന ദേവദാസിനു മുന്നിൽ പ്രതീക്ഷയുടെ ഒരു അവസാന തിരി തെളിയുന്നു.എന്നോ  നഷ്ടപ്പെട്ട് പോയ നാടകത്തിന്റെ പ്രതാഭം വീണ്ടു എടുക്കാൻ ദേവദാസ് ശ്രമിക്കുമ്പോൾ, വിധി വീണ്ടും ദേവദാസിനെ തോല്പിക്കുന്നു. ഈ തോൽവികളിൽ നിന്ന് ദേവദാസ് എങ്ങനെ തിരിച്ചു വരുന്നുവെന്നും, മലയാള നാടക ലോകത്തെ രക്ഷിക്കാൻ നമ്മൾ പ്രേക്ഷകർക്ക്‌ എന്ത് ചെയ്യാൻ ആകുമെന്നും ഉള്ള ഒരു വല്യ സന്ദേശം നല്കി കൊണ്ട് ചിത്രം അവസാനിക്കുന്നു.

ഭരതൻ ആയി ഹരിഷ് പെരടിയും, ദേവദാസ് ആയി ജയറാമും സ്ക്രീനുകളിൽ നിറഞ്ഞാടി. അഭിനയത്തിന്റെ ഇരുപത്തഞ്ചാം വർഷം ആഘോഷിക്കുന്ന ജയറാം, 2013 തന്റെ വർഷം ആക്കി തീർത്തിരിക്കുന്നു "നടൻ" ലൂടെ. ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷം ആണ് നടനിലെ 'ദേവദാസ്' എന്ന് നിസ്സംശയം പറയാം. അത്രയ്ക്ക് പ്രതിഭ വിളിച്ചോതുന്ന, അസാമാന്യ അഭിനയ പാടവത്തോടെയും ,സൂക്ഷ്മാഭിനയത്തിന്റെ അതി സങ്കീർണത നിറഞ്ഞ ഭാവങ്ങൾ മുഖത്ത് പ്രതിഫലിപ്പിച്ചും ജയറാം ദേവദാസ് ആയി ജീവിക്കുകയായിരുന്നു.ജയറാം എന്ന അതുല്യ നടന്റെ കരിയറിൽ ഇത്രയും വെല്ലുവിളികൾ നിറഞ്ഞ ഒരു വേഷം നല്കാൻ തയ്യാർ ആയ കമൽ എന്ന സംവിധായകനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കെ.പി.എസ്.സി ലളിത, ജോയ് മാത്യു, രമ്യ നമ്പീശൻ  തുടങ്ങിയവർ തങ്ങളുടേതായ വേഷങ്ങൾ അതി ഗംഭീരം  ആക്കി.. സുരേഷ് ബാബുവിന്റെ തിരകഥയും മികച്ചു നിന്നു. ഔസേപ്പച്ചന്റെ സംഗീതം ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.. "സർഗവേദികളെ.....", നജീം പാടിയ  "ഏതു സുന്ദര സ്വപ്ന യവനിക.." തുടങ്ങിയ ഗാനങ്ങൾ പ്രേക്ഷക മനസ്സുകളിൽ ചിര പ്രതിഷ്ഠ നേടുക തന്നെ ചെയ്യും.  .ചിത്ര സംയോജനം, കലാ സംവിധാനം, മറ്റു പ്രധാന നടി -നടൻമാർ എല്ലാം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കച്ചവട സിനിമ ചേരുവകൾ ഒന്നും തന്നെ ഇല്ലാത്ത  ഇത്രെയും നല്ലൊരു ചിത്രം നിർമിക്കാൻ മനസ്സ് കാട്ടിയ കെ.അനിൽകുമാറിന് അഭിനന്ദനത്തിന്റെ  സ്പെഷ്യൽ പൂച്ചെണ്ട്.



ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസപ്പിക്കുന്ന ഒരു കച്ചവട സിനിമയല്ല. നല്ല സിനിമകൾ ഇഷ്ടപെടുന്ന ഇതൊരു വ്യക്തിക്കും രണ്ടാമത് ഒന്ന് ആലോചിക്കാതെ ഈ സിനിമയ്ക്കു പോകാം.എന്നാൽ ന്യൂ ജെൻ സിനിമ ആസ്വാദകർക്ക് ഇതൊരു നല്ല വിരുന്നു ആകാൻ സാധ്യത ഇല്ല.എന്നാൽ തനി മസാല പടങ്ങളും, കോമഡി എന്ന പേരിൽ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ കണ്ടു മടുത്ത മലയാളികൾക്ക്‌ കാണാൻ ഉതകുന്ന ഒരു മനോഹര ചിത്രം തന്നെ ആണ് "നടൻ".
കഴിഞ്ഞ 25 വർഷം ജയറാം എന്ന നടനിൽ  നിങ്ങൾ കാണാത്ത ഒരു നടനെ കാണാൻ കഴിയും " നടൻ" എന്ന സിനിമ കാണുന്നതിലൂടെ..

Thursday, November 21, 2013

ജയറാം എന്ന നടന്റെ നടന വിസ്മയം - "നടൻ" നാളെ പുറത്തിറങ്ങുന്നു

" ജയറാം " ഈ പേര് മലയാളികൾക്ക് കഴിഞ്ഞ 25 വർഷമായി ചിരപരിചിതം ആണ്.
പദ്മരാജൻ എന്ന അതുല്യ പ്രതിഭ മലയാള സിനിമയ്ക്കു നല്കിയ ഏറ്റവും വലിയ  സംഭാവന "ജയറാം" ആണെന്ന് പറയാം.
മമ്മൂട്ടി -മോഹൻലാൽ എന്ന 2 താര രാജാക്കന്മാർ മലയാള സിനിമയുടെ അരങ്ങു വാഴുന്ന, അതേ കാലയളവിൽ തന്നെ ഈ നടൻ 25 വർഷം കുടുംബ പ്രേക്ഷകരുടെ പ്രിയനായകൻ ആയി  നില നിന്നുവെങ്കിൽ , അത് ജയറാം എന്ന നടന്റെ കഴിവിന് പ്രേക്ഷകർ നല്കിയ അംഗീകാരം തന്നെ ആണ്.
വിജയ -പരാജയങ്ങളിൽ പെട്ട് ഉഴാലാതെ  , തന്റേതായ ഒരു സ്ഥാനം പ്രേക്ഷകർക്ക്‌ ഇടയിൽ നേടുവാൻ ജയറാമിന് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും , ജയറാം എന്ന നടന്റെ കഴിവ് പൂർണമായും ഉപയോഗപ്പെടുത്താൻ തക്ക ഒരു വേഷം ഒരു സംവിധായകനും കൊടുത്തിരുന്നില്ല. ഈ അപവാദത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് കമൽ  ജയറാമിന് ഒരു മികച്ച വേഷം നല്കിയിരിക്കുന്നു. ജയറാം എന്ന നടന്റെ നടന വിസ്മയം പ്രേക്ഷകർക്ക്‌ പകർന്നു നല്കാനായി  കമലിന്റെ പുതിയ ചിത്രം "നടൻ" നാളെ പുറത്തിറങ്ങുന്നു. ജയറാം ഒരു നാടക നടന്റെ വേഷം ആണ് ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നത്. ഒരു കാലത്ത് മലയാളികളുടെ ആസ്വാദന വിരുന്നു ആയിരുന്ന നാടകം എന്ന കലയുടെ ഉയർച്ചയും, തകർച്ചയും ഈ സിനിമയിൽ കമൽ വെളിപെടുത്താൻ ശ്രമിക്കുന്നു.കമലിന്റെ മുൻ ചിത്രം 'സെല്ലു ല്ലോയിട് ' മലയാളത്തിലെ ആദ്യ സിനിമയുടെ പിറവിയും, ജെ . സി . ദാനിയേലിന്റെ ജീവിതവും വരച്ചു കാട്ടിയപ്പോൾ  ,  പോയ വർഷത്തെ മികച്ച ചിത്രത്തിനും, മികച്ച നടനും ഉൾപെടെ അനേകം അവാർഡുകൾ ആണ് വാരി കൂട്ടിയത്. വീണ്ടും ഒരു കമൽ മാജിക്‌ കാണാൻ പ്രേക്ഷകരെ  ക്ഷണിച്ചു കൊണ്ട് കമൽ- ജയറാം ടീമിന്റെ " നടൻ " നാളെ പ്രദർശനം തുടങ്ങുന്നു. ജയറാം എന്ന നടന്റെ കരിയെറിലെ ഏറ്റവും മികച്ച വേഷം ആണ് ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപെടുത്തി.
നടന വിസ്മയത്തിന്റെയും , വേഷ വൈവിധ്യത്തിന്റെയും  തുടക്കം കുറിക്കാൻ അരങ്ങിൽ നിങ്ങളുടെ പ്രിയ 'നടൻ '  പദ്മശ്രീ ജയറാം.

Saturday, November 16, 2013

സച്ചിന്റെ വിടപറയല്‍ കാണാന്‍ മനക്കരുത്തില്ലെന്നു ജയറാം

ക്രിക്കറ്റ്‌ ദൈവം സച്ചിൻ ടെണ്ടുൽക്കർ അരങ്ങു ഒഴിയുമ്പോൾ വിതുമ്പിയ ആയിരങ്ങളുടെ  കൂട്ടത്തിൽ പദ്മശ്രീ ജയറാമും. സച്ചിൻ ടെണ്ടുൽക്കർ എന്നാ അതുല്യ പ്രതിഭ കളം വിടുന്നത് കാണാൻ ഉള്ള ചങ്കുറപ്പ് തനിക്കു ഇല്ലാന്ന് ജയറാം പറഞ്ഞു. സച്ചിന്റെ അവസാന മത്സരം നേരിൽ കാണാൻ ആഗ്രഹിച്ചു , മുംബൈക്ക് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും , ചില കാരണങ്ങളാൽ അതിനു സാധിച്ചില്ല.. ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും ടിവിയിൽ സച്ചിന്റെ അവസാന മത്സരം കണ്ടപ്പോൾ , തനിക്കു അത് കാണാൻ ഉള്ള ധൈര്യം കിട്ടിയില്ല എന്ന് ജയറാം പറഞ്ഞു.

ക്രിക്കറ്റിന്റെ ദൈവമാണ് സച്ചിനെന്നും അവസാനമത്സരത്തിന്റെ ടെന്‍ഷനൊന്നുമില്ലാതെ അനായാസമായിട്ടാണ് അദ്ദേഹം കളിച്ചത്. അത്തരത്തില്‍ കളിയക്കാന്‍ സച്ചിന് മാത്രമേ കഴിയൂയെന്നും സച്ചിന്‍ ആരാധകനായ ജയറാം അഭിപ്രായപ്പെട്ടു. സച്ചിന്‍ ഇനി കളിക്കില്ലെന്നുള്ള സങ്കടം ഉള്ളിലുള്ളതുകൊണ്ടുതന്നെ ഇനി കുറേനാളത്തേയ്ക്ക് ഇന്ത്യയുടെ കളി കാണാനുള്ള മാനസികാവസ്ഥ തനിയ്ക്കുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ജയറാം പറഞ്ഞു.


സച്ചിൻ വിട വാങ്ങിയ നവംബർ മാസത്തിൽ ജയരമിന്റെയായി 3 ചിത്രങ്ങൾ ആണ് പുറത്തു ഇറങ്ങുന്നത്.ഷാജി കൈലാസ് സംവിധാനം ചെയ്ത ജിഞ്ചർ ബോക്സ്‌ ഓഫീസിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും, ഇനി ഇറങ്ങാൻ ഇരിക്കുന്ന 2 ചിത്രങ്ങളും വളരെയേറെ പ്രതീക്ഷക്കു വക നല്കുന്ന ചിത്രങ്ങൾ ആണ്. ജോഷി സംവിധാനം ചെയ്ത ജയറാം- സുരേഷ് ഗോപി ചിത്രം 'സലാം കാശ്മീർ ' ഈ മാസം 21 നു പുറത്തിറങ്ങും. തൊട്ടടുത്ത ദിവസം തന്നെ കമൽ സംവിധാനം ചെയ്ത ജയറാം ചിത്രം ' നടൻ' പുറത്തിറങ്ങും. അടുത്ത അടുത്ത ദിവസങ്ങളിൽ രണ്ടു വലിയ സംവിധായകരുടെ രണ്ടു മികച്ച ചിത്രങ്ങൾ പുറത്തു ഇറങ്ങുന്നതിന്റെ ത്രില്ലിൽ ആണ് ജയറാം.

നടനിലെ അതി മനോഹരമായ ഗാനം..